Monday, January 9, 2012

ഹാ മരണമേ...


പിന്നില്‍  എന്‍റെ  വസ്ത്രങ്ങള്‍  ഒന്നൊന്നായി  അഴിഞ്ഞു  വീഴുന്നു
വെളുത്ത  ലില്ലിപൂക്കള്‍ കൊണ്ട് ആരൊക്കെയോ  എന്‍റെ ശവ  പൂജ  ചെയ്യുന്നു.
എന്‍റെ  നേര്‍ത്തു  നേര്‍ത്ത  ചിറകുകള്‍ക്ക്   കനം   വയ്ക്കുന്നു,
മെല്ലെ  മെല്ലെ  അതിളകി  തുടങ്ങുന്നു..


കരയുന്ന   കണ്ണുകള്‍  എന്‍റെ പാരതന്ത്ര്യത്തിന്‍റെ -
മതില്‍കെട്ട്‌  തകര്‍ക്കുന്ന  പ്രളയം  പെയ്യിക്കുന്നു..

എന്നിലേക്ക്‌ പറന്നു  പറന്നു  മറന്നു  പോയ -
നിന്നിലേക്കുള്ള  വഴി  ഞാന്‍  ഓര്‍ത്തെടുക്കുകയാണ്..
വഴിദൂരം  എത്ര  കഴിഞ്ഞിട്ടും കുഴഞ്ഞു  പോകാത്ത
എന്‍റെ ചിറകനക്കങ്ങള്‍ , പ്രിയനേ എനിക്ക് നിന്നോടുള്ള
ഇനിയും മരിക്കാത്ത പ്രണയമാണ്..

മറവിയുടെ മഞ്ഞപൂക്കള്‍ കൊഴിഞ്ഞു കിടക്കുന്ന  ഈ വഴിയുടെ ഒടുവില്‍
എനിക്കായി  മെഴുകുതിരി കത്തിച്ചു  പ്രാര്‍ഥിച്ചിരിക്കുന്ന  നിന്‍റെ
സ്നേഹമുണ്ടാകും.


ദൈവത്തിന്‍റെ  പൂന്തോപ്പില്‍ ,
ജീവന്‍റെ വൃക്ഷത്തില്‍
വീണ്ടും പിറക്കാം ഒരൊറ്റയിലയായി ,
നിന്‍റെ രക്തം എന്‍റെ ഞരമ്പുകളിലൂടൊഴുകണം
എന്‍റെ നിറം നിന്‍റെ മിഴികളില്‍ പ്രതിഫലിക്കണം ..
നിന്‍റെ മര്‍മ്മരം എന്‍റെ ഉയിരില്‍ നിന്നും  ഉയിര്‍ കൊള്ളണം.

അഹം  ബോധത്തിന്‍റെ  അവസാനത്തെ  വസ്ത്രവും-
ഉപേക്ഷിച്ച  എന്‍റെ  ഹൃദയത്തെ  നീ  എങ്ങനെയാകും തിരിച്ചറിയുക?

നിന്‍റെ  പ്രണയ  പെരുമഴയില്‍  ചിറകറ്റ   വനശലഭമായോ..?
എണ്ണമറ്റ  നുണകള്‍  കൊണ്ട്  സ്വപ്‌നങ്ങള്‍  നെയ്തു  തന്ന
കളിക്കൂട്ടുകാരിയായോ...?
നിലക്കാത്ത കടലിരമ്പമായോ..?
സ്വസ്തിയുടെ സ്നാനഘട്ടത്തില്‍ -
ഞാന്‍ നിന്‍റെ ചുണ്ടിലും നീയെന്‍റെ ചുണ്ടിലും
തര്‍പ്പണം ചെയ്ത  ആത്മ ബലിയായോ..?


'ഇനി തെറ്റാന്‍ നിനക്ക് വഴികളൊന്നും ഭൂമിയില്‍ ബാക്കിയില്ലേ..?'
എന്ന് ചോദിച്ചാകും നീ എന്നെ ആശ്ലേഷിക്കുക..
അതെനിക്കറിയാം..


എന്‍റെ  സ്വപ്നം  ഇവിടെ അവസാനിക്കയാണ്..
എന്‍റെ  കണ്‍പോളകള്‍ക്ക്  ഭാരമേറുന്നു..
നിന്‍റെ  നിശ്വാസങ്ങളുടെ  ക്രമത്തില്‍ മിടിച്ചിരുന്ന
എന്‍റെ  ഹൃദയം  തണുത്തു മരവിക്കയാണ്..