Tuesday, August 20, 2013

പട്ടം






നീ കുരുങ്ങി കിടക്കുന്ന
ആ പ്രണയത്തിന്റെ ചില്ലയിൽ
ഓരോ കാറ്റും നിന്നെ തകർക്കുന്നു
ഓരോ മഴനൂലും നിന്നെ കുതിർക്കുന്നു.
കണ്ണെത്താ കൊമ്പിൽ കുടുങ്ങിയ നിന്നെ-
വിടുവിക്കുന്നത് എങ്ങനെയെന്നു ഓർമ്മകളിലേക്ക് 
ഞാൻ തിടുക്കപ്പെടുന്നു...

കാറ്റിനൊപ്പം പാറുമ്പോൾ, 
നീയെനിക്കു പ്രണയമായിരുന്നു 
 മഴ കൊള്ളാതെ കാത്തു നിന്റെ-

ചിറകുകളെ ബന്ധിച്ചു വീട്ടിലേക്കോടുമ്പോൾ,
 എന്റെ ജീവിതവും ..

കടലു പോലെ കനത്ത,

നിലാവ് പോലെ വിളർത്ത,
കണ്ണുനീര് പോലെ തെളിഞ്ഞ
എന്റെയാകാശത്തിൽ നീ കാറ്റിനൊപ്പം നൃത്തം വച്ചു
എന്റെ വിരലുകളും നിന്റെ ചിറകുകളും

താഴ്വരയിലെ കാറ്റിനൊപ്പം പ്രണയിച്ചു.. 
എന്റെ വിരലുകളിൽ നിന്റെ 

നേർത്തു നേർത്ത നൂലുമ്മ വച്ചു..

മഴക്കാലത്തെ പ്രാകി ,
ഒരു പുതപ്പിനുള്ളിൽ നാമെത്രയോ ജന്മം പനിച്ചു കിടന്നൂ 

എന്നിട്ടും, ഒരു കൊള്ളിയാൻ വെട്ടത്തിൽ 
 നിന്റെ നൂലുമ്മകളേറ്റ എന്റെ വിരലുകൾ നിന്റെ നൃത്തം മറന്നൂ..
 നില തെറ്റി കൂപ്പു കുത്തുന്ന നിന്റെ പ്രണയം മറന്നൂ..

അടുത്ത മഴക്കാലം,
എത്രയോ സമർഥമായി
 നിന്റെ ഓർമ്മകളെ പോലും എന്നിൽ നിന്നും കട്ടെടുത്തു
ഇന്ന് പുലർന്നപ്പോൾ 
 മുറി നിറയെ കാറ്റ്
 കൈവിരലുകളിൽ നൂലുമ്മ പാടുകൾ 
 പുറത്തെ പേരറിയാ മരത്തിൽ

കണ്ണെത്താ കൊമ്പിൽ 
കുടുങ്ങി 
കിടക്കുന്ന 
നീ..

Monday, June 10, 2013

എന്റെ കുഞ്ഞു തിരുത്തുകൾ






















പറയാനറിയാത്ത നോവുകളാൽ
നീ കവിൾത്തടം നനയ്ക്കുമ്പോൾ
എഴുതാനറിയാത്ത നൊമ്പരത്താൽ
ഞാൻ തളരുകയാണ്, തളരുകയാണ്...

എന്റെ രക്തം പാനം ചെയ്ത്,
 എന്റെ മാംസം ഭക്ഷിച്ച്‌, നീ
ഉറക്കത്തിലേക്ക് വഴുതുമ്പോൾ
നിന്റെ കണ്ണുകൾക്ക്‌ എന്റെ -
കാഴ്ച്ചകളുടെ ചായയുണ്ടെന്നും
നിന്റെ പ്രാണന് എന്റെ -
പ്രണയത്തിന്റെത്  പോലെ ഇരുണ്ട
ചുവപ്പാണെന്നും എന്റെ മനസ്
പിറുപിറുക്കും,
വീണ്ടും വിശന്നു നീ
ഉറക്കം ഞെട്ടി കരയുവോളം.

കുഞ്ഞേ , നീ എന്റെ കണ്ണുകളിൽ
തിരയുന്ന ആ ആറാമത്തെ
വൻകര ഏതെന്നറിയാൻ
എനിക്കും കൗതുകമുണ്ട്  .

പ്രാർത്ഥനയിലെന്ന പോലെ
മിഴികൾ പൂട്ടി നീ നുകരുന്ന
മുലപ്പാലിന്റെ രുചിയറിയാൻ
ഞാനെന്റെ ഓർമ്മകളെ
ഖനനം ചെയ്തു കൊണ്ടേയിരിക്കുന്നു...
ആ പ്രാർത്ഥനയിൽ പങ്കു ചേരാൻ
എന്നിലെ കുട്ടി മനസ്സ് അമ്മയെ തിരയുന്നു ..

പ്രണയം നിറഞ്ഞു തുളുമ്പുന്ന
ഒരു ചഷകമാണ് എന്റെ ഹൃദയമെന്ന്-
ഞാനൊരു പേക്കിനാവ് കണ്ടത് എന്നായിരുന്നു..?
കുഞ്ഞേ, അത് നീയെന്നിൽ ഉരുവം -
കൊള്ളും മുൻപായിരിക്കും എന്നുമാത്രം എനിക്കറിയാം.
അകവും പുറവും നീയാണ് , നീ മാത്രം .

നിന്റെ വരവ് ഒരു പ്രവാചകന്റെതു  പോലെ
ഇത് വരെ അറിയാത്ത വെളിച്ചം , നിറയെ
ആദ്യമായി കാണുന്ന ദേശം , ഞാൻ എന്നെ
നിന്റെ വിരൽപാടേറ്റ ഇടങ്ങളെങ്ങും പച്ചപ്പ്‌
വാക്കുകൾ കൊണ്ട് അശുദ്ധമാകാത്ത
നിന്റെ നാവിൽ നിന്നും , ദൈവത്തിന്റെ പൂന്തോപ്പിലെ ഉറവ-
എന്നിലേക്ക്‌...എന്നിലേക്ക്‌....

ശരീരമെന്ന അപകർഷത
എന്നിൽ നിന്നും മാഞ്ഞു പോയി,
നീ വന്നപ്പോൾ..

വസന്തം വരാതെ തന്നെ
ഞാനാകെ പൂത്തുലഞ്ഞു പോയി ,
നീ വന്നപ്പോൾ.. 

പൂക്കൾക്ക് നിന്റെ നിറം, നിന്റെ മണം
ഇലകൾക്ക് നിന്റെ കൗതുകം, നിന്റെ താളം
വേരുകൾക്ക് നിന്റെ ആർദ്രത, നിന്റെ ആഴം

നീ വന്നു വസിച്ചത് കൊണ്ട് മാത്രം
ഇതാ എന്റെ ശരീരം ഒരത്ഭുതമാവുകയാണ് ,
ഒന്നാമത്തെ ലോക മഹാത്ഭുതം
(എനിക്കും നിനക്കുമെന്നു നീ ചിരിക്കേണ്ട
എല്ലാ  അമ്മമാരും ഓരോ അത്ഭുതങ്ങളാണ്)

മാലാഖമാരുടെ ലിപിയിൽ നീയെന്റെ ഉദരത്തിലെഴുതിയതെന്തെന്നു
ഞാൻ നിന്നോട് ചോദിക്കുമ്പോഴൊക്കെയും 
എന്തിനാണ് നീയിങ്ങനെ ചിരിക്കുന്നത്?
ചിലപ്പോൾ സങ്കടപ്പെടുന്നത്?
നിറഞ്ഞ മൗനത്താൽ
എന്റെ ഉള്ളം മുറിയ്ക്കുന്നത് ?

ഏതു മുറിവിന്റെ ഓർമ്മകളിലാണ്
നീയിപ്പോഴും, പാതി മയക്കത്തിൽ തേങ്ങുന്നത്‌?
ഏതു നോവാറ്റാനാണ്
കുഞ്ഞി കൈകൾ കൊണ്ട് നീ ഉദരമുഴിയുന്നത് ?

എനിക്കും നിനക്കുമിടയിൽ അറ്റു പോകാതെ
എന്തോ ഒന്നുണ്ട് ,
അടുത്ത പ്രപഞ്ച സൃഷ്ടികാലത്തെയ്ക്കും
ദൈവം നമുക്കായി കരുതിയത്‌..

പുലരട്ടേ എന്റെയെല്ലാ ജന്മങ്ങളും
നിനക്കമ്മയാകാൻ....

Monday, March 25, 2013

പുഴ മരിക്കട്ടെ


 
 
 
 
 
 
 
 
 
 
 
 
 
 
അതിപുരാതനമായ പാറക്കെട്ടുകളിൽ
കുരുങ്ങി കിടക്കുകയാണ് എന്നിലെ പുഴ,
ഒഴുകാൻ   വെമ്പി വെമ്പി ഒരിക്കൽ ഞാൻ,
 ദൈവമേ നിന്നിലേക്ക്‌ പൊട്ടിച്ചിതറും..
ഈ ലോകത്തിന്റെ അറ്റത്തേക്ക് ഒഴുകിപോകും ...

ഈ പാറകെട്ടുകൾ  എന്നെ എത്രമേൽ പോള്ളിക്കുന്നുവ
അത്രമേൽ ഞാൻ നിന്നെ പ്രണയിക്കുന്നു ......

ഉച്ചവെയിൽ എന്നെ കുടിച്ചു വറ്റിക്കും മുൻപ്
ഒരു പ്രാര്ത്ഥന കൂടി ,

എന്റെ ചിതറുന്ന ചിന്തകളെ കൂടി
നിന്റെ മരു മരങ്ങൾ പാനം  ചെയ്യട്ടെ...
എന്റെ നിറയുന്ന മിഴിനീരു കൂടി
നിന്റെ കൃഷിയിടങ്ങളെ കൊഴുപ്പിക്കട്ടെ..
കിനാവിന്റെ ഒരിത്തിരി നിലാ വെളിച്ചത്തെ കൂടി
നിന്റെ കിങ്കരന്മാർ പങ്കുവയ്ക്കട്ടെ ..

കരിമ്പാറകൾ തകർന്നു പോകുന്ന
ലോകാവസാനം വരാൻ പ്രാർത്ഥിച്ചു  പ്രാർത്ഥിച്ചു
എന്നിലെ പുഴ മരിക്കട്ടെ,

ലോകാവസാനം വരാൻ പ്രാർത്ഥിച്ചു  പ്രാർത്ഥിച്ചു
എന്നിലെ പുഴ മരിക്കട്ടെ....

Saturday, January 5, 2013

പരാന്ന ഭോജിയുടെ മാതൃത്വം


അതൊരു ബാധ്യതയാണ് .
പിന്നെയൊരു തടവറയും.
ഒരു പെണ്ണിനു നേരിടാനാവുന്ന
ഏറ്റവും വലിയ നിസ്സഹായത.

എന്നോ തന്നെ മറന്ന പ്രണയത്തെ
തിരികെ വിളിക്കാനുള്ള  വ്യഗ്രത.
നഷ്ടമായ ആശ്വാസ വാക്കുകളെ
ഓര്‍ത്തെടുക്കാനുള്ള അവസാന ശ്രമം.
അമര്‍ത്തപ്പെട്ട വിലാപങ്ങളുടെ
രാക്ഷസ തിരയൊലികള്‍.
കടത്തപ്പെട്ട  വികാരങ്ങളുടെ 
അപ്രതീക്ഷിത  മടങ്ങി വരവ്. 

ദൈവമേ നീയാണു വലിയ രക്ഷ...
എന്റെ മാലാഖയ്ക്ക് തൂവല്‍ കുപ്പായവുമായി
നീ എപ്പോഴാണ് വരിക ?
പാലിക്കപ്പെടാത്ത വാക്കുകളായി
എന്റെയീ സ്വപ്നങ്ങളെയും 
നീ തകര്‍ത്തു കളയരുതേ.. 

എന്റെ പുല്‍ക്കൂട്ടില്‍ 
അവസാന നക്ഷത്ര വിളക്കും തെളിയുമ്പോള്‍ 
നീ വന്ന് പിറക്കണേ എനിക്കുണ്ണിയായി

ഈ താഴ്വരയില്‍ വയലറ്റ് പൂക്കള്‍ വിടരുമ്പോള്‍
നീ പറയണേ,
അമ്മയ്ക്കും കാണാന്‍ കൊതിയായിരുന്നു
ഈ വസന്തമെന്ന് ...