ആദ്യം കണ്ടത് അമ്മയാണ്,
അടുക്കള മുറ്റത്ത്.
ചെരുവിരലോളം നീളമുമുണ്ട്.
കാലെണ്ണാന്‍ പോയി കണ്ണ് കഴച്ചു.
കാഴ്ചയില്ലെങ്കിലും അതിനു
കണ്ണുകളുണ്ട്.
എപ്പോഴുമനങ്ങുന്ന രണ്ടു
കൊമ്പുകളുമുണ്ട്.
മുറ്റത്ത് കിടന്ന ചെരുപ്പെടുത്ത്
അമ്മയതിനെ ഞെരിച്ചു കൊന്നു.
നിരുപദ്രവകാരിയായ,
ഒന്ന് തൊട്ടാല്‍ പേടിച്ചു ചുരുളുന്ന
ഭൂമിയുടെ അവകാശിയെ
നിര്‍ദ്ദയം കൊന്നതിനു
അന്ന് മുഴുവന്‍ അമ്മയോട്
കലഹിച്ചു.
പിന്നെ കണ്ടതു പെങ്ങന്മാരുടെ,
പഠന മുറിയില്‍..
മഴ പെയ്തു കുതിര്‍ന്ന
ഓടിന്റെ തണുപ്പ് പറ്റിയുറങ്ങി
വീണതാകാം.
ധന ശാസ്ത്ര പുസ്തകത്തില്‍
വീണു ചുരുണ്ട പാവത്താനെ
അമ്മ മുറ്റത്തേക്കിട്ടു
ചെരുപ്പിട്ട കാലു കൊണ്ട്
ചവുട്ടിയരച്ചു.
അന്നും അമ്മയോട് പിണങ്ങിയിരുന്നു
വിശക്കും വരെ.
അന്ന് മുതല്‍,
ചോറും കറിയും വയ്ക്കുന്നത് പോലെ
മുറ്റമടിക്കുന്നത് പോലെ
കണ്ണീര് പരമ്പരയ്ക്ക് മുന്നിലിരുന്നു
ഉറക്കം തൂങ്ങുന്നത് പോലെ
മക്കളുടെ ഭാവിയോര്‍ത്ത് വേപഥു പൂണ്ട്
രാവുകളെ പകലാക്കുന്നത് പോലെ
അമ്മയുടെ ദിന ചര്യയായി
അട്ടയെ കൊല്ലല്‍.
ഇറയത്തും ഇടനാഴിയിലും
പഠന മുറിയിലും
ലക്കും ലഗാനുമില്ലാതെ
എത്രയോ കുരുടന്മാര്
എണ്ണമറ്റ കാലുകളുമായി
എണ്ണമറ്റ കാലുകളുമായി
വന്നു, അമ്മയുടെ
ചെരുപ്പിനടിയില്‍ അമര്‍ന്നിരിക്കുന്നു.
ആര്‍ക്കും സ്വീകാര്യനല്ലാത്ത
പാവത്താന്മാരുടെ
കൂട്ടകൊല എന്നെ
അസ്വസ്ഥയാക്കി കൊണ്ടിരുന്നു.
അട്ടകളെ കുറിച്ച് കവിതയെഴുതാനിരുന്ന
രാത്രിയിലാണ് ആദ്യമായി
എന്റെ മുറിയിലേക്കതു വന്നത്.
ഇളം പച്ച നിറമുള്ള എന്റെ
ചുമരിലിരുന്നു കാഴ്ചയില്ലാത്ത
കണ്ണ് തുറിച്ചെന്നെ പേടിപ്പിക്കുന്നു.
ഞാന്‍ അമ്മയെ വിളിച്ചു.
കൊതുകിനെ കൊല്ലുന്ന
യന്ത്രക്കോല് കൊണ്ടമ്മ
അതിനെയും കൊന്നു..
അന്നമ്മയോട് പിണങ്ങിയില്ല
എന്റെ സ്വപ്നങ്ങളുടെ
ഇളം പച്ച ഭിത്തിയില്‍ ,
എന്റെ കിടക്കയില്‍,
പുസ്ത്തകങ്ങളില്‍
തലങ്ങും വിലങ്ങും ഇഴഞ്ഞു
നടക്കുന്ന അട്ടകള്‍
എന്റെ ഉറക്കം കെടുത്തി.
ചേതനയറ്റു ചുരുണ്ട് കിടക്കുന്ന
അട്ടകളില്‍, ഭക്ഷണം തേടുന്ന
ഉറുമ്പുകളെ പോലെ
എന്റെ ഹൃദയം
കണ്ണ് തുറന്നു
കൊമ്പുകള്‍ അനക്കി
ആറു കാലുകളില്‍ പരതി
നടന്നു തുടങ്ങി.