Tuesday, November 15, 2011

മൂന്നാം പക്കം

അവളുടെ പ്രാണന്‍ കടലെടുത്തിരുന്നു

ആത്മഹത്യക്കും അതിനു മുന്‍പൊരു-
അവിഹിതത്തിനും സാധ്യതയെന്ന്
കര പിറുപിറുത്തു.
ആരോ കൊന്നതെന്ന് കാറ്റ് ചൂളം വിളിച്ചു.
കടല്‍ പാമ്പുകള്‍ പങ്കിട്ട കാഴ്ചയും കേഴ്വിയും
തിരഞ്ഞു ഹതാശനായ വെള്ള കൊട്ട് പറഞ്ഞു,
ഈ ശവ ശിഷ്ടത്തിനു കണ്ണും കാതുമില്ല.
പച്ച മാസ്ക് അതേറ്റു ചൊല്ലി,
ഇതൊരു പെണ്ണിന്‍റെതു , അല്ല അമ്മയുടെത്.
പോസ്റ്റു മോര്‍ട്ടം മേശമേല്‍ കിടന്ന,
സ്രാവ് പാതിയും തിന്ന ഗര്‍ഭപാത്രത്തില്‍
അഴുകിയ കുഞ്ഞിക്കാലു മണത്തു കൊണ്ടു,
കത്തി ചിരിച്ചു, ഗര്‍ഭം ഉണ്ട്.

രക്തമുറഞ്ഞു നീലിച്ച,
വിഷവാക്കുകളുരഞ്ഞു മുറിപ്പെട്ട
ഹൃദയത്തിനതേ പ്രണയത്തിന്റെ ആകൃതി.
രക്തമുറഞ്ഞു നീലിച്ച,
വിഷവാക്കുകളുരഞ്ഞു മുറിപ്പെട്ട
ഹൃദയത്തിനതേ പ്രണയത്തിന്റെ ആകൃതി.
നെടുകെ പിളര്‍ന്നപ്പോള്‍ കറുത്ത ചെമ്പരത്തി.

കത്തികളും കൂടവും കത്രികയും
ഉള്ളിലെ മരണമൊഴി കൃത്യമായി രേഖപ്പെടുത്തി.

"ഞാനവനെ സ്നേഹിച്ചു, അവനെന്നെയും.
ആരോരുമറിയാതെ ഒരു തുള്ളി രേതസ്സില്‍
അവനെന്നെ ബന്ധിച്ചു.
എന്നില്‍ കടലിരമ്പും വരെ,
ബീജ സങ്കലനത്തിന്റെ രഹസ്യ മൊഴികള്‍ക്കു
കാതോര്‍ത്ത് ഞാനുറക്കം കളഞ്ഞു.

കടല്‍പ്പാലം വിജനമാകും വരെ
ചക്രവാളത്തിലെ വാക മരങ്ങളില്‍
പകല്‍ ചേക്കേറും വരെ
മകനെ, ഉദരത്തില്‍ നീ ഉറക്കം നടിക്കുക.
കടല്‍പ്പാലം വിജനമാകും വരെ
ചക്രവാളത്തിലെ വാക മരങ്ങളില്‍
പകല്‍ ചേക്കേറും വരെ
മകനെ, ഉദരത്തില്‍ നീ ഉറക്കം നടിക്കുക.
രണ്ടു ഹൃദയങ്ങളും നിലക്കവേ നീ
എന്നോട് പൊറുക്കുക.

നീതിപാലകരെ, ന്യായാധിപരെ
നിയമത്തിന്റെ കാവല്‍ മാലാഖമാരെ..
എന്‍റെ മരണത്തിനു പ്രണയത്തെ പഴിക്കുക.
അവയെ ഹൃദയങ്ങളില്‍ നിന്നും നാട് കടത്തുക.
അതിര്‍ത്തി കടക്കാതെ ശേഷിക്കുന്നവയെ
മരണം വരെ തൂക്കിലേറ്റുക...
ശേഷം എന്റെയും മകന്റെയും ശേഷക്രിയ ചെയ്യുക."