Monday, August 27, 2012

തടവറ










താഴ്വരയിലേക്ക് കാറ്റിറങ്ങി വരുന്നത് 
വസന്തം കണ്ടു കൊതിച്ചല്ലായെന്നു 
എന്‍റെ പ്രണയ സ്വാര്‍ത്ഥതയെ തിരുത്തിയവനേ .. 
എന്‍റെ പ്രവാചകാ..

മഴക്കാലം പോയിട്ടും, വേനല്‍ വന്നിട്ടും 
നീ മാത്രമെന്തേ ഒരായിരം മഴവില്ലുകള്‍ 
മെയ്യിലൊളിപ്പിച്ച്  വീഴാതെ, പൊഴിയാതെ 
എന്‍റെ കണ്പീലിയിലൂറിക്കിടക്കുന്നുവെന്നു
ചോദിച്ച്‌ എന്നെ പെയ്യിച്ചവനേ...
എന്‍റെ പ്രവാചകാ..

ഏകാന്തതയില്‍ അധീരയായി 
ഒരു വാക്കിനും നോക്കിനുമായുഴറി, ഞാന്‍ -
വിശുദ്ധ മുടന്തുമായി ചെന്നായ കൂട്ടത്തിലേക്ക് നടക്കുമ്പോള്‍ 
കാതങ്ങള്‍ക്കകലെ നിന്നും 
വാക്കിന്റെയുറവയായ് 
 നോക്കിന്റെ നനവായ് 
എന്നെ ഉയിര്‍ത്തുന്നവനേ...
എന്‍റെ പ്രവാചകാ..

ഉറഞ്ഞു പോയ എന്‍റെ അക്ഷരങ്ങളെ ,
അടര്‍ന്നു പോയ എന്‍റെ ഹൃദയ ഭാഗങ്ങളെ 
നീ തിരികെ ചേര്‍ക്കുന്ന വിധമുണ്ടല്ലോ... 
ഹാ...
അതാനെനിക്കീ തടവറയെ എന്റെയവസാന ആശ്രയ(മ)മാക്കുന്നത്   
എന്‍റെ സ്വര്‍ഗമാക്കുന്നത്..